Thursday, May 22, 2014

ഇളം മഞ്ഞിന്‍ കുളിരുമായി ഗവി

ജോലിത്തിരക്കുകളില്‍ നിന്നും മടുപ്പിക്കുന്ന ദിനരാത്രങ്ങളില്‍ നിന്നുമകന്ന് കാടിന്റെ സംഗീതവും കുളിര്‍മയും ശുദ്ധവായുവും ലഭിക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ചില്ലാത്ത, സ്വര്‍ഗം പോലെ സുന്ദരമായ ഒരിടത്തേക്ക് യാത്ര പോവണമെന്ന് കൊതിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ വരൂ, നമുക്ക് ഗവിയിലേക്ക് പോവാം. എന്റെ ജീവിതത്തില്‍ വളരെ വലിയ സ്ഥാനം ഉള്ള ഒരിടമാണ് ഗവി

ഗവിയിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോള്‍ പലരും തിരക്കി, അതെവിടെയാ ഈ ഗവി? പത്തനംത്തിട്ടജില്ലയിലെ കാനനഭംഗിയേറിയ ഒരിടമാണ് ഗവിയെന്നു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം. അങ്ങനെയുമൊരു സ്ഥലമോ? കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അധികം ഉച്ചരിക്കപ്പെടാതെ കിടക്കുന്ന വനസുന്ദരിയാണ് ഗവി. പേരു കൊണ്ട് മാത്രമല്ല ഗവി വിദേശരാജ്യങ്ങളെ ഓര്‍മ്മിക്കുന്നത്, അതിന്റെ വശ്യമനോഹരമായ രൂപഭംഗി കൊണ്ടും കൂടിയാണ്. മഴയത്തും വെയിലത്തുമൊക്കെ മഞ്ഞുമൂടി കിടക്കുന്ന ഗവിയുടെ തടാക്കക്കര ഞങ്ങളെ ഓര്‍മ്മിപ്പിച്ചത് ഏതോ യൂറോപ്യന്‍ രാജ്യത്തെത്തിയ പ്രതീതിയാണ്.

കാടിന്റെ സംഗീതം
നീരുറവകള്‍ പൊടിയുന്ന കാട്ടുപ്പാതകളിലൂടെ പെയ്തു തോരാത്ത മഴനൂലുകള്‍ക്കൊപ്പം ഒരു  യാത്ര . കണ്ണീരുപോലെ തെളിഞ്ഞ വെള്ളം റോഡില്‍ പലയിടങ്ങളിലും തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. വീഗാലാന്റിലെ വാട്ടര്‍ സ്പ്ലാഷിനെ ഓര്‍മ്മിപ്പിച്ചു കൊണ്ട് രണ്ടുവശത്തേക്കും വെള്ളം ചിതറിച്ചു കൊണ്ട് ഞങ്ങളുടെ വാഹനം  മുന്നോട്ടു കുതിച്ചു


 വള്ളക്കടവില്‍ നിന്നും 17 കിലോമീറ്റര്‍ യാത്രയുണ്ട് ഗവിയിലേക്ക്. അഭൂതപൂര്‍വ്വമായ ശാന്തതയും കാടിന്റെ സ്വച്ഛതയും ശുദ്ധവായുവിന്റെ സാന്നിധ്യവും എല്ലാറ്റിനുമുപരി മൊബൈല്‍ ടവറുകളുടെ പരിധിക്കു പുറത്തായ മണിയടി ശബ്ദം നിലച്ച ഞങ്ങളുടെ മൊബൈലുകളും അനിര്‍വചനീയമായ ഒരു യാത്രാസുഖമാണ് പകര്‍ന്നത്. നേരം 12 മണിയോട് അടുത്തിരുന്നുവെങ്കിലും കട്ടപിടിച്ച മഞ്ഞാണ് എങ്ങും. മഞ്ഞിനെ തുളച്ചുകയറി വഴി കണ്ടെത്തി ഞങ്ങളുടെ വാഹനം  മുന്നോട്ട് കുതിച്ചു. മുന്നോട്ടു നോക്കിയാലും പിന്നോട്ടു നോക്കിയാലും മഞ്ഞുമാത്രം!
സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന സ്ഥലമാണ് ഗവി. 18 കിലോമീറ്ററോളം കൊടുംക്കാടാണ് ഇപ്പോഴും. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. പമ്പ നദിയുടെ ഉത്ഭവസ്ഥലത്തേക്ക് ഗവിയില്‍ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റര്‍ അകലമേയുള്ളൂ. പുല്ലുമേട്- ഉപ്പുപ്പാറ വഴി ശബരിമലയിലേക്കുള്ള കുറുക്കുവഴിയും ഈ വനപാതയിലുണ്ട്. ആനയും പുലിയും കാട്ടുപോത്തുമൊക്കെ സുലഭമായ കാണുന്ന ഗവിയിലെ വനംപ്രദേശം പ്രകൃതിസ്‌നേഹികളുടെയും ഇഷ്ട ലൊക്കേഷനുകളില്‍ ഇടം നേടിയിരിക്കുന്നു.

 അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഞങ്ങളെ ഓരോ വളവിലും അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. ഗവിയുടെ കാഴ്ചകളില്‍ ആകൃഷ്ടരായി സ്വയം മറന്നു നിന്നു ഞങ്ങള്‍

ഗവി തടാകക്കരയായിരുന്നു ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യം. ഗവിയിലേക്കുള്ള വഴികള്‍ അവസാനിക്കുന്നതും ഈ തടാക്കക്കരയിലാണ്. ഇവിടെയാണ് കെഎഫ്ഡിസിയുടെ ഗ്രീന്‍ മാന്‍ഷല്‍സ്. തടാകക്കരയിലെ മഞ്ഞു തണുപ്പും ചാറ്റല്‍മഴയും കുളിര്‍കാറ്റും- ഒരു നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ പകര്‍ന്നെടുത്ത് മനസ്സിനും ശരീരത്തിനും പുതിയൊരുണര്‍വ്വ് ഗവി സമ്മാനമായി തന്നു.

ഈ  യാത്രയില്‍ അവിസ്മരണീയമാക്കാന്‍ ഒരതിഥിയെ കൂടി ഗവി, വഴിയരികില്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുവച്ചിരുന്നു. ആനക്കൂട്ടമിറങ്ങാന്‍ സാധ്യതയുള്ള, ചീവീടുകള്‍ ജീവിതമാഘോഷിക്കുന്ന, സന്ധ്യയില്‍ മുങ്ങിതുടങ്ങിയ കാട്ടുപ്പാതയിലൂടെ വണ്ടി മെല്ലെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നപ്പോഴാണ് ആരോ ആ കാഴ്ച കണ്ടത്, ആനിമല്‍ പ്ലാനറ്റിലെ ദൃശ്യങ്ങളെ തോല്‍പ്പിക്കുന്ന കരുത്തും സൗന്ദര്യവും ആകര്‍ഷണീയതയുമായി കാട്ടിലെ ഫയല്‍വാനില്‍ ഒരുവന്‍ വഴിയരികില്‍!!! ദൃഢഗാത്രമായ ശരീരവും കറുപ്പും തവിട്ടും വെള്ളയും കൂടികലരുന്ന ആകര്‍ഷണീയതയും വെള്ളക്കൊമ്പുമൊക്കെയായി ഒരു കാട്ടുപ്പോത്ത്. കാട്ടുപ്പോത്തിനെ അത്ര അടുത്തു കണ്ടതോടെ കൂട്ടത്തിലെ പല 'മൃഗസ്‌നേഹി'കളുടെയും ധൈര്യം ചോര്‍ന്നുപോയി. ആ ധൈര്യശാലികളുടെ അയ്യോ... പോവാം... തുടങ്ങിയ നിലവിളികള്‍ കേട്ടിട്ടാവാം കാടിന്റെ ഇരുട്ടിലേക്കു തന്നെ ഒരു കുതി കുതിച്ചു കാട്ടുപ്പോത്ത്. ഒരു ഞൊടിയിട കൊണ്ട കാഴ്ചയില്‍ നിന്നും മറഞ്ഞുപോയ ആ കാട്ടുപ്പോത്തായിരുന്നു പിന്നീട് എല്ലാവരുടെയും സംസാരവിഷയം. ഗവിയിലെ കാടിറങ്ങിയിട്ടും മനസ്സില്‍ നിന്നിറങ്ങാതെ ആ സുന്ദരന്‍ കാട്ടുപ്പോത്ത് ഞങ്ങളെ അനുഗമിച്ചു കൊണ്ടേയിരിക്കുന്നു, ഇപ്പോഴും! കണ്ടുകൊതി തീരാത്ത, അനാവൃതമാവാത്ത ആ കാട്ടുപ്പോത്തിന്റെ സൗന്ദര്യമാണ് ഗവിക്കും. അനാവൃതമാവാത്ത സൗന്ദര്യത്തിന്റെ മൂടുപടത്തിനുള്ളില്‍ ഗവിയെന്ന വനസുന്ദരി ഒളിഞ്ഞിരിക്കുകയാണ്.
ഈ ഗവി യാത്ര എന്റെ ജീവിതത്തില്‍ ഒരുപാട് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കി
വീണ്ടുമൊരിക്കല്‍ കൂടി ഗവിയില്‍ വരണമെന്ന മോഹത്തോടെയാണ് ഞങ്ങള്‍ ഗവിയോട് യാത്ര പറഞ്ഞത്

2012, നവംബർ 7, ബുധനാഴ്‌ച

No comments:

Post a Comment